ഡല്‍ഹി: മാനസിക രോഗികള്‍ക്ക് ഫുള്‍ കവറേജ് ഇന്‍ഷൂറന്‍സ് നല്‍കാത്തത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. മാനസിക വൈകല്യമുള്ളവരെ ഫുള്‍ കവറേജില്‍ നിന്നൊഴുവാക്കുന്ന പദ്ധതിക്ക് എന്തടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയതെന്ന് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി) വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപെട്ടു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മാനസിക ഇന്‍ഷൂറന്‍സ് തുക 50,000 രൂപയായി നിജപ്പെടുത്തിയെന്ന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാനസികാരോഗ്യവും ശാരീരികാരോഗ്യവും തമ്മില്‍ യാതൊരുവിധത്തിലുള്ള വ്യത്യാസവുമില്ലെന്ന് 2017- ലെ നിയമം അനുശാസിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
35 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സിന് താന്‍ എല്ലാ തവണയും പണം അടക്കുന്നുണ്ട്, എന്നാല്‍ മാനസികാരോഗ്യ ചികിത്സിക്കാനാണെന്ന് പറഞ്ഞപ്പോള്‍ 50,000 രൂപയാക്കി ചുരുക്കിയെന്ന് കമ്പനി അറിയിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പ്രതിഭ എം. സിങ് ഐ.ആർ.ഡി.എ യോട് മറുപടി നല്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ജൂണിലേക്ക് മാറ്റി.