കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ തട്ടിയകേസിലാണ് കോടതി സരിത കുറ്റക്കാരിയാണെന്ന് വിധിച്ചത്. സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു വഞ്ചിച്ചെന്നാണ് കേസ്. ബിജു രാധാകൃഷ്നാണ് കേസിലെ ഒന്നാം പ്രതി.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ ഉച്ചയ്ക്കു ശേഷം വിധിക്കും. സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. മൂന്നാം പ്രതി മണി മോനെ കോടതി വിട്ടു. ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായില്ല.
2012ൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. കോടതിയില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച കസബ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തിരുന്നു.
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നും സരിതയും ബിജുവും പണം തട്ടിയത്. വടക്കൻ കേരളത്തിൽ ഫ്രാഞ്ചൈസി നല്‍കാമെന്നും ഇരുവരും മജീദിന് വാഗ്ദാനം നൽകിയിരുന്നു.