കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകള്‍. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ ജന്മവാര്‍ഷിക ദിനമായ മേയ് 9-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഐക്യകണ്ഠേനയാണ് നിയമസഭാകക്ഷി നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.
ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ് മൂന്നാമതും അധികാരത്തിലെത്തിയത്. 77 സീറ്റുകള്‍ നേടിയ ബിജെപിയാണ് പ്രതിപക്ഷം. 30 വര്‍ഷം തടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎമ്മിനും പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിനും ഇത്തവണ ഒറ്റസീറ്റുപോലും ലഭിച്ചില്ല.