ഡല്‍ഹി: സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീം കോടതി. ഇതിനായി ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം മറാഠ സംവരണ നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രാധാന വിധി. മറാഠ സംവരണ നിയമം കോടതി റദ്ദാക്കി.
സംവരണം 50 ശതമാനത്തില്‍ അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വ്യകതമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞയത്. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
മണ്ഡല്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1992-ല്‍ സംവരണാനുകൂല്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയത് ഇന്ദിര സാഹ്നി കേസിന്‍റെ വിധിയിലൂടെയാണ്. ഈ കേസ് ഇപ്പോള്‍ പുനപരിശോധിക്കേണ്ട സാഹചര്യമില്ലന്നും സുപ്രീം കോടതി പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ മഹാരാഷ്ട്രയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനത്തിലധികം സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിന്‍റെ തീരുമാനമാണ് കോടതി റദ്ദാക്കിയത്.
പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്നായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന കേരളത്തിന്‍റെ നിലപാട്. ഇതോടൊപ്പം സംവരണം അന്‍പത് ശതമാനത്തിലധികം ഉയര്‍ത്തണമെന്നും കേരളം വാദിച്ചിരുന്നു.