കൊല്‍ക്കത്ത: നടി കങ്കണാ റനൗട്ടിനെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. പശ്ചിമ ബംഗാളില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് കങ്കണയെന്ന് റിജു ആരോപിച്ചു. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നിരവധി വര്‍ഗ്ഗീയ പരാമര്‍ശങ്ങളാണ് കങ്കണ പോസ്റ്റ് ചെയ്തത്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും കങ്കണ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റുകള്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങള്‍ക്ക് കാരണം മമത ബാനര്‍ജിയാണെന്നും മമത ഹിന്ദു വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്നുമെല്ലാം കങ്കണ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്റര്‍ കങ്കണ റനൗട്ടിന്‍റെ അക്കൗണ്ട് സ്ഥിരമായി പൂട്ടിയിരുന്നു. ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ട വേണ്ടി വരും, അതുകൊണ്ട് മോദി ജി രണ്ടായിരത്തിന്റെ തുടക്കത്തിലെ താങ്കളുടെ വിശ്വരൂപം പുറത്തെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ട്വിറ്ററിന്റെ നയങ്ങൾ തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.