ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതു കണ്ടെത്തി. ഘാസിപുരില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. നേരത്തെ ബീഹാറിലും പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബത്സർ ജില്ലയിലാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ പുഴയിൽ ഒഴുകി നടന്നത്. യുപി ബീഹാർ അതിർത്തിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ യുപിയില്‍ നിന്ന് ഒഴുക്കിവിട്ടവയാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആക്ഷേപം.
മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിയവരെകുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കളക്ടർ പറഞ്ഞു. പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണെന്നാണ് സംശയം. സംസ്കരിക്കുന്നതിന് പകരം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിയെന്നാണ് സൂചനകൾ.
പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിൽ കോൺഗ്രസ് അതീവ നടുക്കം പ്രകടിപ്പിച്ചു. കൊറോണക്കാലത്തെ ദുരവസ്ഥ വിവരിക്കാന്‍ ഈ വീഡിയോ മാത്രം മതിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംഭവം ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളുടെ പരാജയവും മനുഷ്യത്വമില്ലായ്മയുമാണെന്ന് കോണ്‍ഗ്രസ് ട്വിറ്ററിൽ കുറിച്ചു.