യുപിയിലെ ഉന്നാവോയിൽ കൊവിഡ് രോഗികളുടെ മൃതദേഹം മണലിൽ കുഴിച്ചിട്ട നിലയിൽ. പത്തിലേറെ മൃതദേഹങ്ങളാണ് മണലിൽ നിന്ന് കണ്ടെടുത്തത്. അധികം താഴ്ചയിലല്ലാതെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുന്നതായും കളക്ടർ പറഞ്ഞു. ഗംഗാനദിയിൽ അകലെയുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
യുപി-ബീഹാർ അതിർത്തിയിൽ ഗംഗാ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 71 മൃതദേഹങ്ങളാണ് ബീഹാറിലെ ബക്സറിൽ ഗംഗാനദിയിൽ നിന്ന് പുറത്തെടുത്തത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഗംഗാ അതിർത്തിയിൽ ബീഹാർ വലകെട്ടിയിട്ടുണ്ട്. മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ബീഹാറിലെ റാണിഘട്ടിലാണ് ബീഹാർ സർക്കാർ വലകെട്ടിയിരിക്കുന്നത്. ബീഹാറിലെ ബക്സർ ജില്ലയിൽ ഗംഗയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചതായി ബീഹാറിലെ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാർ ഝാ അറിയിച്ചു. മൃതദേഹങ്ങൾക്ക് 5 ദിവസം വരെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ മൃതദേഹം പുഴയിലൂടെ ഒഴുകിയെത്തുന്നതിൽ കടുത്ത ആശങ്ക ബീഹാർ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ജാഗ്രത വേണമെന്ന് ബീഹാർ സർക്കാർ യുപി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കടുത്ത ദുഖം രേഖപ്പെടുത്തിയെന്നും ഝാ പറഞ്ഞു. ഗംഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗംഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.