കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹൈദരാബാദിലെ ചാർമിനാറിൽ ഈദ് ഷോപ്പിംഗിനായി വൻജനക്കൂട്ടം. ഈദ് പ്രമാണിച്ച് രാവിലെ 6 മണിമുതൽ 10 മണിവരെ ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. ഇതിനെ തുടർന്ന് പതിനായിരങ്ങളാണ് തെരുവുകളിൽ എത്തിയത്.
ഹൈദരാബാദിലെ പഴയ തലസ്ഥാനമായ ചാർമിനാറിൽ മദീന മാർക്കറ്റിലാണ് ഏറ്റവും അധികം ആളുകൾ എത്തിയത്. തെരുവികളിൽ മാസ്ക് ധരിക്കാത്തവരായിരുന്നു ഏറെയും. ഈ ഭാഗത്തേക്ക് നാലുചക്ര വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും കിലോമീറ്ററുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഹൈദരാബാദ് നഗരത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. 60000 ത്തിൽ അധികം രോഗികളാണ് ഹൈദരാബാദിൽ ഉള്ളത്.
ഈദ്-ഉൽ-ഫിത്തർ നമസ്കാരത്തിന് പള്ളികളിൽ നാലിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി പറഞ്ഞിരുന്നു. വീടുകൾക്കുള്ളിൽ പ്രാർത്ഥന നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. വീടുകളിൽ തന്നെ പ്രാർത്ഥിക്കാൻ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടിരുന്നു.