നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഭര്‍ത്താവില്‍ നിന്നുള്ള ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്നാണ് ഭാര്യ പ്രിയങ്കയുടെ കുടുംബത്തിന്‌റെ ആരോപണം. സംഭവത്തില്‍ പ്രിയങ്കയുടെ അനിയിന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നു വരികയാണ്.
തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക പൊലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു.
ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി. ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.
2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിൽ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമലൂടെയാണ് ഉണ്ണി ചലച്ചിത്ര ലോകത്തിലേക്കെത്തുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.