പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചെന്ന് ആരോപിച്ച് നാലു പേരെ ഡല്‍ഹിയിൽ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ ദലിപ് ലാല്‍, ശിവം ദുബെ, രാഹുല്‍ ത്യാഗി, രാജീവ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ഏതാനും പോസ്റ്ററുകളും ബാനറുകളും ഡൽഹി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ കോർപ്പറേഷൻ കൗൺസിലർ ധീരജ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പോസ്റ്ററുകൾ പതിച്ചതെന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. ധീരജ് കുമാറിന്റെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലസ് വ്യക്തമാക്കി. അതേസമയം, ആരോപണം ആം ആദ്മി കൗൺസിലർ നിഷേധിച്ചു. തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണ് പൊലീസിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഡൽഹിയിൽ 10 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ചാൽ കൂടുതല്‍ എഫ്.ഐ.ആറുകള്‍ റജിസ്റ്റർ ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്. പോസ്റ്റർ പതിക്കുന്നതിനെതിരെ ജാഗ്രതപുലർത്താൻ നിർദ്ദേശം നൽകിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.