കോൺഗ്രസ് എംപി രാജീവ് സതവിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. 46 കാരനായ നേതാവ് പാർട്ടിയുടെ വളർന്നുവരുന്ന താരമായിരുന്നെന്ന് സോണിയ അഭിപ്രായപ്പെട്ടു. രാജീവിന്റെ അകാല വിയോഗത്തിൽ അമ്മയോടും ഭാര്യയോടും അനുശോചനം അറിയിച്ചു. സതവിന് 46 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ അർപ്പണബോധവും ആത്മാർത്ഥതയും കഠിനാധ്വാനവും കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പല ഉത്തരവാദിത്തങ്ങളും വഹിച്ചു- അനുശോചന സന്ദേശത്തിൽ സോണിയ അഭിപ്രായപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും രാജീവിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി. സതവിനെ നഷ്ടപ്പെട്ടതിൽ ഖേദമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിക്ക് വലിയ നഷ്ടമാണ്. തന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു-അമരീന്ദർ സിംഗ് പറഞ്ഞു.
സുഹൃത്തായ രാജീവ് സതവിന്റെ നഷ്ടത്തിൽ ഏറെ ദുഖിതനാണെന്ന് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ആശയങ്ങൾ ഉൾക്കൊണ്ട ഏറെ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. രാജീവിന്റെ വിയോഗം വലിയ നഷ്ടമാണ്. രാജീവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .
എഎഐസിസി പ്രവർത്തക സമിതി അംഗമായ രാജീവ് സതവ് കൊവിഡ് ബാധിച്ച് ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏപ്രിൽ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മെയ് 9 ന് ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. മെയ് 16 ന് പുലർച്ചെ 4:58 ന് രാജീവ് സതവ് മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം ബാധിച്ച് മരിച്ചതായി ജഹാംഗീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അറിയിച്ചു.