കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. നന്ദിഗ്രാമിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഭവാനിപൂർ മത്സരിക്കാൻ മമത തെരഞ്ഞെടുത്തത്. ഭവാനിപൂരിൽ നിന്ന് വിജയിച്ച തൃണമൂൽ എംഎൽഎ ശോഭാന്ദേബ് ചതോപാധ്യായ രാജിവെച്ചു. സ്പീക്കർ ബിമാൻ ബന്ദോപാധ്യായക്കാണ് രാജിക്കത്ത് കൈമാറിയത്. മമത സർക്കാറിലെ കൃഷിമന്ത്രിയാണ് ചതോപാധ്യായ.
ആറുമാസത്തിനുള്ളിൽ മമത ഭവാനിപൂരിൽ നിന്ന് ജനവിധി തേടുമെന്ന് ചതോപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചതോപാധ്യായ കൃഷിമന്ത്രി സ്ഥാനം രാജിവെക്കില്ല. 6 മാസത്തിനുള്ളിൽ മറ്റൊരു മണ്ഡലത്തിൽ നിന്നും ചതോപാധ്യായ ജനവിധി തേടും.
ബിജെപിയിലെ സുവേന്ദു അധികാരിയോടാണ് മമത ബാനർജി പരാജയപ്പെട്ടത്. തൃണമൂലിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന സുവേന്ദുവിനെ വെല്ലുവിളിച്ചാണ് നന്ദിഗ്രാമിൽ മത്സരിക്കാൻ മമത തീരുമാനിച്ചത്. ജനുവരി 18 ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഭവാനിപൂരിന് പകരം നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കടുത്ത മത്സരത്തിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് മമത സുവേന്ദവിനോട് പരാജയപ്പെട്ടു.
മൂന്നാം തവണയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും മമതയുടെ തോൽവി ക്ഷീണമായി. അതേസമയം, തൃണമൂൽ പാർലമെന്ററി പാർട്ടി മമതയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയായി തുടരാൻ മമതക്ക് ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാന നിയമസഭയിൽ അംഗമാകുകയും വേണം. 2011, 2016 തെരഞ്ഞെടുപ്പുകളിൽ മമത ഭവാനിപൂരിൽ നിന്നാണ് ജയിച്ചത്.