പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിന് 1 കിലോമീറ്റർ ചുറ്റളവിൽ ആകെ 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി. തിങ്കളാഴ്ച വരെയുള്ള കണക്കാണിത് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇവയെ കൊന്നൊടുക്കിയത്. 763 മുട്ടകളും 47.5 കിലോ തീറ്റയും നശിപ്പിച്ചു. തിങ്കളാഴ്‌ച മാത്രം 998 പക്ഷികളെ കൊന്നൊടുക്കി. 264 മുട്ടകളും 20 കിലോ തീറ്റയും തീയിട്ട് നശിപ്പിച്ചു.
പരപ്പനങ്ങാടി നഗരസഭയിലെ 15, 16, 17, 18, 19, 20 ഡിവിഷനുകളിലും തിരൂരങ്ങാടി നഗരസഭാ പരിധിയിലും മൂന്നിയൂർ പഞ്ചായത്തിലെ ചുഴലി, നന്നമ്പ്രയിലെ കൊടിഞ്ഞി എന്നിവിടങ്ങളിലാണ് പക്ഷികളെ കൊന്നത്. വരുംദിവസങ്ങളിൽ ബാക്കിയുള്ള വളർത്തുപക്ഷികളെ കണ്ടെത്തി നശിപ്പിക്കും. അണുനാശിനി ഉപയോഗിച്ച് ഫാമുകളും കൂടുകളും ശുചീകരിക്കും.
മാർച്ച് 20ന് കേന്ദ്ര സർക്കാരിന് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കും. മൂന്ന് മാസം രോഗ ബാധ കണ്ടെത്തിയതിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ 15 ദിവസം കൂടുമ്പോൾ പരിശോധന നടത്തും. സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനക്ക് അയയ്ക്കും. ഒരുമാസം കഴിഞ്ഞ് അവലോകന യോഗംചേരും. പരിശോധനാ ഫലം നെഗറ്റീവായാൽ കേന്ദ്ര സർക്കാർ രോഗവിമുക്ത സർട്ടിഫിക്കറ്റ് നൽകും.