ബോട്ടപകടത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റസിട്ട മാധ്യമ പ്രവർത്തകനെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ബന്ദിപൂർ ജില്ലയിലെ പ്രാദേശിക റിപ്പോർട്ടർ സാജിദ് റെയ്‌നക്കെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 2006 ൽ വുളാർ തടാകത്തിൽ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ച 20 കുട്ടികളുടെ ചിത്രമാണ് സാജിദ് വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയത്. ദുരന്തത്തിന്റെ 5 ആം വാർഷികമായ മെയ് 30 നാണ് സാജിദ് ഈ സ്റ്റാറ്റസിട്ടത്.
സമാധാന അന്തരീക്ഷം തകർക്കൽ, കലാപത്തിന്, ആഹ്വാനം ഭയപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് സാജിദിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ട്വിറ്ററിലൂടെയാണ് പൊലീസ് പുറത്തുവിട്ടത്. സാജിദിന്റെ ഉദ്ദേശത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നായിരുന്നു പൊലീസിന്റെ ട്വീറ്റ്.
പൊലീസ് നടപടിയെ തുടർന്ന് സാജിദ് വാട്സ്ആപ്പ് സ്റ്റാറ്റസ് നീക്കം ചെയ്തിരുന്നു. പൊലീസിന്റെ ആരോപണങ്ങൾ നിഷേധിച്ച സാജിദ് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ദുരുദ്ദേശത്തോടെ ആയിരുന്നില്ലെന്ന് പറഞ്ഞു. അതേ സമയം നടപടി മാധ്യമപ്രവർത്തകർക്ക് എതിരെ അല്ലെന്ന് അവകാശപ്പെട്ടു.
കേസ് റജിസ്റ്റർ ചെയ്ത ശേഷം രണ്ടുതവണ പൊലീസ് ചോദ്യം ചെയ്തതായി സാജിദ് പറഞ്ഞു. കേസ് പിൻവലിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി സാജിദ് പറഞ്ഞു. പൊലീസ് നടപടി തന്റെ തൊഴിലിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് എതിരെ പോലീസ് കേസുകളും ഭീഷണികളും ആക്രമണങ്ങളും വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളെയും ഭരണകൂടം കർശനമായി നിരീക്ഷിക്കുന്നുണ്ട്.