കഴിഞ്ഞ ദിവസം മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാത്രി മെഡിക്കൽ കൊളേജിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് ഇന്നലെ തന്നെ പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. രാവിലെയാണ് റിസൾട്ട് വന്നത്. അതേസമയം, പോസ്റ്റ് മാർട്ടത്തിനു ശേഷമെ മരണം കൊവിഡ് മൂലമാണോ അല്ലെയൊ എന്ന് അന്തിമമായി പറയാനാകുവെന്ന് ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ് മാർട്ടമടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മോഹനൻ വൈദ്യർക്ക് ഇന്നലെ രാവിലെ മുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ചേർത്തലയിൽ താമസിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലേക്ക് എത്തിയത്.
മരണത്തിന് മുൻപ് മോഹനൻ വൈദ്യർ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. ബന്ധുവീട്ടിലേക്ക് വന്ന സാഹചര്യം പൊലീസും അന്വേഷിക്കുന്നുണ്ട്. മറ്റെന്തെങ്കിലും മരുന്ന് കഴിച്ചിരുന്നൊ എന്ന കാര്യം പോസ്റ്റ് മാർട്ടത്തിലേ വ്യക്തമാകു എന്ന് മെഡിക്കൽ കൊളേജിലെ ഡോക്ടർമാർ അറിയിച്ചു.
നിപ, കൊവിഡ് കാലത്തും വൈറസ് ഇല്ലെന്നതടക്കം ആധുനിക ചികിത്സ രീതിയെ വിമർശിച്ചതിന്റെ പേരിൽ ഒട്ടേറെത്തവണ മോഹനൻ വൈദ്യർ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. നിപ കാലത്തെ പരാമർശങ്ങൾക്കെതിരെ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.