സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപനം ഈ മാസം 29-ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നടക്കും. ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായുള്ള നയപ്രഖ്യാപനം ഭരണ ഘടനാപരമായ സർക്കാരിന്‍റെ തലവനായ ഗവർണറാണ് നടത്തുക. എന്നാൽ പൗരത്യ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ വിഷയത്തിൽ സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിന്‍റെ പാതയിലാണ്. ഈ സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ ഗവർണർ നിയമസഭയിൽ വായിക്കുമൊ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നയപ്രഖ്യാപനത്തിന്‍റെ കരട് ഗവർണർ അംഗീകരിച്ചതിന് ശേഷം അച്ചടിക്കുക എന്നതാണ് കീഴ്വഴക്കം. കരട് തൃപ്തികരമല്ലെങ്കിൽ അത് തിരിച്ചയക്കാനും ഗവർണർക്ക് കഴിയും. എന്നാൽ അത് വീണ്ടും ഗവർണർക്ക് തന്നെ തിരിച്ചയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ അത് വായിക്കുക മാത്രമാണ് ഭരണഘടനാപരമായി ഗവർണർക്ക് മുന്നിലുള്ള ഏക വഴി.
സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗം അതേപടി വായിക്കില്ലെന്ന് ഗവർണറും വായിപ്പിക്കുമെന്ന് സർക്കാറും വാശി പിടിച്ചാൽ സംഗതി മറ്റൊരു വിവാദത്തിന് വഴിവെയക്കും. എന്നാൽ കരട് തള്ളാതെ നയപ്രഖ്യാപന പ്രസംഗത്തിൽ തനിക്ക് ബോധിക്കാത്ത കാര്യങ്ങൾ ഒഴിവാക്കി വായന പൂർത്തീകരിക്കാൻ ഗവർണർക്ക് കഴിയും. ഈ നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെങ്കിൽ വലിയ വിവാദം ഒഴിവാകും.