ഡല്‍ഹി: രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം 50000 ത്തില്‍ താഴെയെത്തി. പുതിയതായി 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മുതല്‍ രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം നിലവിൽ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. വാക്സീൻ വിതരണത്തിലെ പോരായിമകള്‍ക്കെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക.
സംസ്ഥാനത്ത് ഇന്നലെ 7,499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 6,835 പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 13,596 പേര്‍ ഇന്നലെ രോഗമുകതരായി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് തിരുവനന്തപുരത്തും (963) കുറവ് ഇടുക്കിയിലുമാണ്(65).