അലോപ്പതി മരുന്നുകൾക്കെതിരായ പ്രസ്താവന പരിപാടിക്കിടെ വാട്സ്ആപ്പ് സന്ദേശം വായിച്ചതാണെന്ന് ബാബാ രാംദേവ്. അലോപ്പതി മരുന്നുകൾക്കെതിരായ പ്രസ്താവനക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെ രാംദേവിന്റെ അഭിഭാഷകൻ മുകൾ രോത്തഗിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. രാംദേവ് ഡോക്ടർമാർക്കോ അലോപ്പതിക്കോ എതിരല്ലെന്ന് അഭിഭാഷകൻ കോടതില്‍ വ്യക്തമാക്കി. രാംദേവ് ആയുർവേദത്തിന്റെ പ്രതിനിധിയാണ്. രാംദേവിന്റെ കൊവിഡ് മരുന്നായ കൊറോണിനെതിരെ അലോപ്പതി ഡോക്ർമാർ രംഗത്തുവന്നിരുന്നതായും അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. രാംദേവിനെ അലോപ്പതി ഡോക്ടർമാർ ഇത്രയധികം എതിർക്കേണ്ട കാര്യമില്ലെന്നും എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നും മുകുൾ രോത്തഗി പറഞ്ഞു
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അലോപ്പതി മരുന്നുകളെ കുറിച്ചുള്ള പ്രസ്താവനയുടെ യഥാർത്ഥ റെക്കാർഡ് സമർപ്പിക്കാൻ സുപ്രീം കോടതി ബാബാ രാംദേവിനോട് ആവശ്യപ്പെട്ടു. രാംദേവ് എന്താണ് പറഞ്ഞതെന്ന് കോടതിക്ക് മുമ്പിൽ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് മുകുൾ രോത്തഗിയോട് പറഞ്ഞു. രാംദേവ് പറഞ്ഞതിന്‍റെ ട്രാൻസ്‌ക്രിപ്റ്റിനൊപ്പം ഒറിജിനൽ വീഡിയോയും ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. രാംദേവിനെതിരെ ഐഎംഎയുടെ വിവിധ ഘടകങ്ങൾ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത എഫ് ഐ ആറുകൾ റദ്ദാക്കണമെന്നാണാണ് ഹർജിയിലെ ആവശ്യം. പട്നയിലും റായ്പൂരിലും സമർപ്പിച്ച എഫ്‌ഐആർ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി വീണ്ടും അടുത്ത മാസം 5 ന് പരിഗണിക്കും.
ഇന്ത്യൻ ശിക്ഷാ നിയത്തിലെയും ദുരന്തനിവാരണ നിയമത്തിന്റെയും 2005 ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് രാംദേവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസിയിലെ 188 (നിയമലംഘനം), 269 (ജീവന് അപകടപ്പെടുത്തുന്ന അശ്രദ്ധമായ പ്രവൃത്തി), 504 (സമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം) എന്നീ വകുപ്പകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.