മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11- മണിക്കായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഷെയിം വിളികളുമായി പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും കോണ്‍ഗ്രസ് സഭ വിട്ടിറങ്ങുകയും ചെയ്തു. എംപി സ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം മറുപടി നൽകുമെന്ന് ഗൊഗോയ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗൊഗോയ്, വിരമിച്ച ശേഷം രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് ആണ്.
Also Read
അതേസമയം, രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിദ്ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിയമരംഗത്തുള്ളവരും മുന്‍ ന്യായാധിപന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. രാജ്യസഭാംഗത്വം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുമുണ്ട്. 2018 ഒക്ടോബര്‍ മൂന്നു മുതല്‍ 2019 നവംബര്‍ 17 വരെയാണ് ഇദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവിലാണ് ബാബരി മസ്ജിദ്, റഫേല്‍ ഇടപാട്, ശബരിമല യുവതീപ്രവേശനം തുടങ്ങിയ സുപ്രധാന വിധികള്‍ കോടതി പുറപ്പെടുവിക്കുന്നത്.