ഡെറാഡൂണ്‍: പുഷ്കർ സിംഗ് ധാമിയെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 4 മാസത്തിനുള്ളില്‍ ഉത്തരാഖണ്ഡില്‍ അധികാരം ഏല്‍ക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി. തിരാത്ത് സിംഗ് റാവത്ത് സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുഷ്കർ സിംഗ് ധാമിയെ ഉത്തരാഖണ്ഡ് ബിജെപി നേത്രുത്വം തെരഞ്ഞെടുത്തത്.
ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎൽഎമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10-ന് ചുമതലയേറ്റത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല. സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് തിരഥ് സിംഗ് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവായതിനാലാണ് തിരഥ് സിംഗ് രാജി സമര്‍പ്പിച്ചത്.
ഭരണഘടനാ പ്രതിസന്ധി മുന്നില്‍ കണ്ടാണ് താന്‍ രാജി വെക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തനിക്ക് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാന്‍ സാധിക്കില്ല. അതിനാല്‍ രാജി വെക്കുന്നു എന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്തവാനയില്‍ വ്യക്തമായിരുന്നു.