സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ക്ഷമാപണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്. ബാറ്റുകള്‍ അയല്‍ക്കാരന്‍റെ ഭാര്യയെ പോലെയെന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിന്‍റെ പരാമര്‍ശം. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഏകദിന മത്സരത്തിൽ കമൻ്ററി പറയുന്നതിനിടെയാണ് കാർത്തിക് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. താൻ മറ്റൊരു അര്‍ഥമല്ല ഉദേശിച്ചതെന്നും സംഭവത്തിൽ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ദിനേശ് കാര്‍ത്തിക്കിനെതിരെ രംഗത്ത് എത്തിയിരുന്നു.
“ബാറ്റ്സ്മാനും ബാറ്റുകൾ ഇഷ്ടപ്പെടാതിരിക്കലും എപ്പോഴും ഉണ്ടാവുന്നതാണ്. പല ബാറ്റ്സ്മാന്മാർക്കും അവരുടെ ബാറ്റുകൾ ഇഷ്ടമല്ല. അവർക്ക് മറ്റുള്ളവരുടെ ബാറ്റുകൾ ഇഷ്ടപ്പെടും. ബാറ്റുകൾ അയൽക്കാരൻ്റെ ഭാര്യയെപ്പോലെയാണ്. എപ്പോഴും അവർ മികച്ചവരായി തോന്നും.”- ഇതായിരുന്നു കാർത്തികിൻ്റെ കമൻ്ററി. എന്നാല്‍ ഇതിന് മുന്‍പ് ഇന്ത്യയും, ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ മികച്ചതും, രസകരവുമായ കമൻ്ററി നടത്തി നിരവധി പ്രശംസ ദിനേശ് കാര്‍ത്തിക്ക് നേടിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
“കഴിഞ്ഞ കളിയിൽ സംഭവിച്ചുപോയതിൽ ഞാൻ മാപ്പ് അപേക്ഷിക്കുന്നു. അതല്ല ഞാൻ ഉദ്ദേശിച്ചത്. എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അത് ശരിയായ ഒരു കാര്യമായിരുന്നില്ല. അങ്ങനെ പറഞ്ഞതിൽ അമ്മയും ഭാര്യയും എന്നെ വിമർശിച്ചിരുന്നു"വെന്നുമാണ് കാര്‍ത്തിക് പറഞ്ഞത്.