വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി 'ഇല്ലാതായി'. 83 വയസ്സായിരുന്നു. ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി പരിഗണിക്കവേയാണ് അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംഭവം ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് പറഞ്ഞ കോടതി, ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നുവെന്നും സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് മടങ്ങിപ്പോകണോ എന്ന കോടതിയുടെ ചോദ്യത്തിന് അവിടത്തെ ചികിത്സയേക്കാള്‍ ഭേദം മരണമാണ്, മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കള്‍ക്ക് നടുവില്‍ വച്ചാണെങ്കില്‍ ഭേദമായിരുന്നു എന്നായിരുന്നു സ്റ്റാന്‍ സ്വാമി മറുപടി നല്‍കിയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഞ്ചു പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽ പെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്‍റെ യോഗത്തിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം.