തിരുവനന്തപുരം കളിയിക്കാവിളയിൽ എ എസ് ഐ വിൽസനെ കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെത്തി. എറണാകുളം കെ എസ് ആർ ടി സി ബസ്‌സ്റ്റാന്റിന് സമീപത്തെ അഴുക്കുചാലിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. തമിഴ്നാട് ക്യു ബ്രാഞ്ച്, പ്രതികളായ ഷെമീം, തൗഫീഖ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചാണ് തോക്ക് കണ്ടെടുത്തത്. സൈന്യം ഉപയോഗിക്കുന്ന പിസ്റ്റളാണ് കണ്ടെത്തിയത്. ഒൺലി ഫോർ ആർമി സപ്ലൈ എന്ന് തോക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ നിർമിത പിസ്റ്റളാണ് ലഭിച്ചത്. ഈ തോക്ക് ഉപയോഗിച്ചാണോ കൊലപാതകം നടത്തിയതെന്ന് കണ്ടെത്താൻ ബാലിസ്റ്റിക് പരിശോധന നടത്തും.
കേരള പൊലീസിന്‍റെയും തൊഴിലാളികളുടെയും സഹായത്തോടയാണ് ക്യു ബ്രാഞ്ച് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് തെരച്ചിൽ നടത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. തെരച്ചിൽ ആരംഭിച്ച് 10 മിനുട്ടിനുള്ളിൽ തന്നെ തോക്ക് കണ്ടെത്താനായി. കൊലക്ക് ശേഷം തോക്ക് ബസ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചെന്നാണ് പ്രതികൾ മൊഴിനൽകിയത്. എറണാകുളത്ത് മറ്റാരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതികളെ തിരുവനന്തപുരത്തും കളിയിക്കാവിളയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ 10 ദിവസത്തേക്കാണ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. കേസ് എൻ ഐ ക്ക് വിടാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. പ്രതികളുടെ അന്തർ സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് സർക്കാർ തീരുമാനം.