കൊച്ചി: അഭയക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ചട്ട വിരുദ്ധമായിട്ടാണ് ജാമ്യം അനുവദിച്ചതെന്ന ഹര്‍ജിയിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. സർക്കാരിന് പുറമേ ജയിൽ ഡിജിപിയ്ക്കും പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.
സിബിഐ കോടതി ശിക്ഷ വിധിച്ച് 5 മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷ വിധിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക് വിധിച്ചു. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം. കോൺവെന്റിലേക്ക് അതിക്രമിച്ച കയറിയതിന് ഐപിസി 449 പ്രകാരം കോട്ടൂർ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.