ജനസംഖ്യാ നിയന്ത്രണത്തിന് നിയമമല്ല വേണ്ടത് മറിച്ച് പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. നിയമങ്ങളിലൂടെ ജനസംഖ്യാ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ജനസംഖ്യാ നിയന്ത്രണ നയം അവതരിപ്പിച്ചതിനെ അനുകൂലിക്കുന്നില്ലെന്നാണ് നിതിഷ് കുമാര്‍ പ്രസ്താവന കൊണ്ട് വ്യക്തമാക്കുന്നത്. നിയമത്തിലൂടെ മാത്രം ജനസഖ്യ നിയന്ത്രിക്കാൻ സാധിക്കില്ല. മറിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുമ്പോള്‍ അവര്‍ അവരുടെ അവകാശങ്ങളെക്കുറിച്ചും, ശരീരത്തിനെ കുറിച്ചും ബോധ്യമുള്ളവരായി തീരും.
ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതില്‍ അതിന്‍റേതായ അപകടങ്ങളുണ്ട്. ചൈന ഇതിന് ഉദാഹരണമാണ്. ആദ്യം ഒറ്റക്കുട്ടി നിയമം നടപ്പിലാക്കി. തുടർന്ന് രണ്ട് കുട്ടികളെ അനുവദിച്ചു. ഇപ്പോൾ അക്കാര്യത്തിലും അവര്‍ പുനർവിചിന്തനം നടത്തുകയാണെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ബീഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനത്തെ ഫെർട്ടിലിറ്റി നിരക്ക് 3 ശതമാനമായി കുറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സൈക്കിളും യൂണിഫോമും നല്‍കിയതുപോലുള്ള സംരംഭങ്ങൾക്ക് വളരെയധികം അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.