ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനവും പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘടനാ രംഗത്തെ പുതിയ പരീക്ഷണങ്ങള്‍ 2024 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രശാന്ത് കിഷോര്‍ ഇടപെട്ടിരുന്നു. ഇതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള പ്രശാന്ത് കിഷോറിന്‍റെ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലയില്‍ നിന്ന് മാറ്റം കൊണ്ട് വരുവാന്‍ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അധികനാള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശും പഞ്ചാബുമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോറിന്‍റെ ഉപദേശം പാര്‍ട്ടി തേടിയതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പ്രശാന്ത് കിഷോര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.