ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്തുവന്നതോടുകൂടി 'ബീമാപള്ളി പൊലീസ് വെടിവയ്പ്പ്' വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളം കണ്ട ഏറ്റവും വലിയ വെടിവയ്പ്പാണ് 2009 മെയ് 17ന് തിരുവനന്തപുരത്തെ ബീമാപള്ളിയിൽ അരങ്ങേറിയത്. കാര്യമായ പ്രകോപനങ്ങൾ ഒന്നുമില്ലാതെ പോലീസ് നടത്തിയ നരനായാട്ടില്‍ 6 പേര്‍ കൊല്ലപ്പെടുകയും 50-ഓളം പേർക്ക് വെടിയേൽക്കുകയും ചെയ്തു. വി. എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയും ആയിരുന്ന കാലത്തായിരുന്നു ഈ പോലീസ് അതിക്രമം.
കൊമ്പ് ഷിബുവും പോലീസും
ബീമാപള്ളി ഭാഗത്തു മുസ്ലിങ്ങളും 'ചെറിയതുറ' ഭാഗത്തു ലതീൻ കത്തോലിക്കാ വിഭാഗക്കാരുമാണ് താമസിക്കുന്നത്. കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇരു വിഭാഗക്കാരും. പ്രദേശത്തെ പധാന ഗുണ്ടയായിരുന്ന 'കൊമ്പ് ഷിബു' എന്നയാള്‍ മെയ് 16-ന് നടത്തിയ അഴിഞ്ഞാട്ടമാണ് ബീമാപള്ളിയിലെ ദുരന്തത്തിന് കാരണം. അന്നത്തെ ജില്ലാ കളക്ടർ സഞ്ജയ് കൗൾ നേരിലെത്തി ഷിബുവിനെ അറസ്റ് ചെയ്യാമെന്ന് വാക്ക് കൊടുത്തിരുന്നു. എന്നാൽ അത് നടന്നില്ല. പിറ്റേന്ന് മെയ് 17 ന് ഷിബുവും കൂട്ടരും ഭീമ പള്ളിയിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കി. എന്നാൽ, ഒരു വെടിവയ്പ്പിലേക്ക് നീങ്ങേണ്ട സംഘര്‍ഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ദൃസ്സാക്ഷികള്‍ ഇന്നും പറയുന്നത്. 'രണ്ടു മതവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രണം വിട്ടപ്പോഴാണ് വെടി വച്ചത്' എന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇത് നുണയാണെന്ന് പിന്നീട് തെളിഞ്ഞു. പ്രകോപനം ഉണ്ടായാൽ പോലീസുകാർ ആദ്യം ചെയ്യുക ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയാണ്. അതിലും നിൽക്കാതെ വരുമ്പോൾ ലാത്തി ചാർജ്. അവിടെയും സംഘർഷവസ്ഥ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആയില്ലെങ്കിൽ ആകാശത്തേക്ക് വെടി ഉതിർക്കും. ഒരു നിവൃത്തിയും ഇല്ലാതായാൽ മാത്രം മുട്ടിനു താഴേക്ക് വെടി വയ്ക്കും. എന്നാൽ ബീമാപള്ളിയിൽ ഇതൊന്നും സംഭവിച്ചില്ല. വെടിവയ്പ്പ് തുടങ്ങിയതോടെ ചിതറിയോടിയ ജനങ്ങൾക്ക് നേരെ പോലീസ് വീണ്ടും വീണ്ടും വെടിയുതിർത്തു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം പിന്‍ ഭാഗത്തായിരുന്നു വെടിയേറ്റിരുന്നത്. മരണപ്പെട്ട ആറുപേരില്‍ ഒരാൾ 16 വയസുകാരനായിരുന്നു.
വെടിയൊച്ച നിലച്ചിട്ടില്ല
ബീമാപള്ളിയിലെ വെടിവയ്പ്പ് കേരളത്തില്‍ ഒരു കോളിളക്കവും ഉണ്ടാക്കിയില്ലെങ്കിലും, വെടിയൊച്ച ഇപ്പോഴും പള്ളിമിനാരങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. സര്‍ക്കാര്‍ ആകെ ചെയ്തത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി എന്നതു മാത്രമാണ്. അന്നത്തെ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റവര്‍ ഇന്നും അവിടെ നീറി നീറി ജീവിക്കുന്നുണ്ട്.
വെടിവയ്പ്പിന് നേതൃത്വം നല്‍കിയ പോലീസുകാരെ കുറച്ചു നാൾ സസ്‌പെന്റ ചെയ്തു. ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ സസ്‌പെൻഷനിൽ ആയിരുന്നവർ പിന്നീട് പ്രമോഷനോടുകൂടി തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇതുവരെ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. വെടിവയ്പ്പിന് ഉത്തരവാദികളായ ആർക്കെതിരെയും നടപടികളും ഉണ്ടായിട്ടില്ല.
ചരിത്രമുറങ്ങുന്ന പള്ളി
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണ് തിരുവനന്തപുരത്തെ ബീമാപള്ളി. പ്രവാചകൻ മുഹമ്മദ് നബിയുടെ പരമ്പരയിൽ പെട്ടവരെന്നു പറയപ്പെടുന്ന ബീമാ ബീവിയുടെയും മകൻ മാഹിൻ അബൂബക്കറുടെയും ശവകുടീരമാണ് ബീമാപള്ളിയിലുള്ളത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം ചുറ്റിയ മാതാവും മകനും തിരുവല്ലം എന്ന സ്ഥലത്ത് താമസമായി. രോഗികളെ ചികിൽസിക്കുന്നതിൽ ഇവരുടെ പ്രശസ്തി തിരുവിതാംകൂർ മുഴുവൻ വ്യാപിക്കുകയും താഴ്ന്ന ജാതിയിൽ പെട്ട ആളുകൾ മതം മാറാൻ തുടങ്ങുകയും ചെയ്തു. ഇത് അന്നത്തെ രാജാവംശത്തിന് ഭീഷണിയായി. രാജാവ് മാഹിനെയും കൂട്ടരെയും ചതിയിലൂടെ കൊന്നൊടുക്കുകയായിരുന്നു. മകൻറെ മരണത്തിനു പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങി. രോഗ ശമനത്തിനും നിത്യശാന്തുക്കുമായി ബീമാ പള്ളിയിൽ ചെന്ന് പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നവരാണ് പ്രദേശത്തെ ഇസ്ലാംമത വിശ്വാസികള്‍.