ഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ആരോഗ്യം ഒരു സംസ്ഥാനത്തിന്റെ വിഷയമാണെന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ വളരെ ശക്തമായി ബാധിച്ചിരുന്നു. അന്ന് ഓക്‌സിജനും കിടക്കള്‍ക്കുമെല്ലാം വലിയ തോതില്‍ ക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഓക്സിജന്‍ ക്ഷാമം മൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇനി ഇങ്ങനൊരു മഹാമാരി തന്നെ ഇല്ലായിരുന്നുവെന്ന് ബിജെപി സര്‍ക്കാര്‍ പറയും. ഓക്‌സിജന്‍ ക്ഷാമമില്ലെങ്കില്‍ പിന്നെ എന്തിനാണ് ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്തര്‍ ജെയിന്‍ ചോദിച്ചു.