തിരുവനന്തപുരം: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രത്തിനെതിരെ ബീമാപ്പളളിയില്‍ പ്രതിഷേധം. ബീമാപ്പളളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ബീമാപ്പളളിയിലെ ജനങ്ങളെ കൊളളക്കാരും ഭീകരവാദികളുമായി ചിത്രീകരിക്കുകയായിരുന്നു സിനിമയില്‍ എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
മതസൗഹാര്‍ദ്ദമുളള നാടാണ് ബീമാപ്പളളി. ഈ നാടിനെ വര്‍ഗീയവാദികളുടെയും കളളക്കടത്തുകാരുടെയും നാടായി ചിത്രീകരിച്ചതിനെതിരെയാണ് പ്രതിഷേധം എന്ന് സാംസ്‌കാരിക സമിതി പ്രതിനിധികള്‍ വ്യക്തമാക്കി. സിനിമയ്‌ക്കെതിരായും വെടിവയ്പ്പില്‍ നീതി ലഭിക്കാനും തുടര്‍ന്നും പ്രതിഷേധപരിപാടികള്‍ നടത്താന്‍ സമിതി ആലോചിക്കുന്നുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ വെടിവയ്പ്പാണ് 2009 മെയ് 17-ന് തിരുവനന്തപുരത്തെ ബീമാപള്ളിയിൽ അരങ്ങേറിയത്. കാര്യമായ പ്രകോപനങ്ങൾ ഒന്നുമില്ലാതെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 6 പേര്‍ കൊല്ലപ്പെടുകയും 50-ഓളം പേർക്ക് വെടിയേൽക്കുകയും ചെയ്തു. വി. എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയും ആയിരുന്ന കാലത്തായിരുന്നു ഈ പോലീസ് അതിക്രമം. സര്‍ക്കാര്‍ ആകെ ചെയ്തത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി എന്നതു മാത്രമാണ്. അന്നത്തെ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റവര്‍ ഇന്നും അവിടെ ജീവിക്കുന്നുണ്ട്.
വെടിവയ്പ്പിന് നേതൃത്വം നല്‍കിയ പോലീസുകാരെ കുറച്ചു നാൾ സസ്‌പെന്റ ചെയ്തു. ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ സസ്‌പെൻഷനിൽ ആയിരുന്നവർ പിന്നീട് പ്രമോഷനോടുകൂടി തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇതുവരെ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. വെടിവയ്പ്പിന് ഉത്തരവാദികളായ ആർക്കെതിരെയും നടപടികളും ഉണ്ടായിട്ടില്ല.