തിരുവനന്തപുരം: കെ. മുരളീധരനെ കെ.പി.സി.സി. പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. രണ്ടാമത്തെ പ്രവശ്യമാണ് കെ. മുരളിധരന്‍ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് സമയത്ത് മുരളീധരനായിരുന്നു ചെയര്‍മാനെങ്കിലും എങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനം രാജി വെച്ചിരുന്നു.
മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുരളീധരന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചത്. നെയ്യാറിൽ കെപിസിസി നേതൃപരിശീലന ക്യാമ്പിലാണ് ഭാരവാഹിപട്ടികയെ മുരളീധരൻ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്. താമര ചിഹ്നത്തിൽ മത്സരിച്ചവർ ഉൾപ്പെടെ ഭാരവാഹിയായെന്നും, എല്ലാവർക്കും കെപിസിസി മതിയെന്നും, നാട്ടിൽ പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നുമായിരുന്നു മുരളീധരന്‍ തുറന്നടിച്ചിരുന്നു.
ഭാരവാഹിപ്പട്ടിക പോലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടികയെങ്കിൽ തോൽവി ഉറപ്പാണെന്നും, തദ്ദേശതെരഞ്ഞെടുപ്പിൽ തോറ്റാൽ ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുരളീധരൻ തുറന്നടിച്ചു. എൽഡിഎഫിന്റെ മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് ഗൗരവത്തോടെ കാണണമെന്ന മുരളീധരന്റെ പ്രസ്താവനയും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് കെ മുരളിധരന്‍ മത്സരിച്ചുവെങ്കിലും വി ശിവന്‍കുട്ടിയോട് പരാജയപ്പെടുകയാണ് ഉണ്ടായത്.
അതിനു ശേഷം നിരവധി തവണ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുരളീധരന്‍റെ പേര് ഉയര്‍ന്നു വന്നെങ്കിലും ഹൈക്കമാണ്ട് അംഗീകരിച്ചിരുന്നില്ല. 2024-ല്‍ നടക്കാനാരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഹൈക്കമാണ്ടിന്‍റെ പുതിയ തീരുമാനം.