2031ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കുമെന്ന എ. എന്‍. ഷംസീര്‍ എം. എല്‍. എയുടെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ ഷംസീര്‍ തലശ്ശേരി അല്ലാതെ വേറെ എവിടെയെങ്കിലും നിന്ന് മത്സരിച്ച് ജയിച്ച് കാണിക്കാന്‍ പറ്റുമോയെന്നാണ് രാഹുല്‍ വെല്ലുവിളിച്ചത്. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുങ്ങിയെന്നും അതിനാല്‍ 2031 ലെ തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കാന്‍ സാധിക്കുമെന്നുമാണ് നിയമസഭയിലെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത്. എന്നാല്‍, ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടയ്ക്ക് പെയ്ന്‍റ് അടിക്കുന്നത് പോലെ ആയിരിക്കുമെന്നാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ ഇതിന് മറുപടിയായി പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
പ്രിയ ഷംസീർ,
മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!
തോക്കിൻ കുഴലിൽ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തിൽ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാൻ തന്നെയുള്ള ഭയം കാണുമ്പോൾ സഹതാപം തോന്നുന്നു. പിന്നെ 2031 ൽ ലീഗിൻ്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ 'മേശപ്പുറത്ത് വെക്കും'....
ലാൽസലാം..
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക