കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്‌സഭ ബജറ്റ് പാസാക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ല കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. രാജ്യത്തെല്ലായിടത്തും കൊവിഡ് ബാധയുണ്ടാവുകയും പാർലമെൻ്റെ അംഗങ്ങളിൽ ചിലർ കൊവിഡ് നീരിക്ഷണത്തിലാവുകയും ചെയ്തിട്ടും പാർലമെൻ്റെ നടപടികൾ തുടരുന്നതിൽ എംപിമാർ തന്നെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
രാജ്യസഭയും അൽപസമയത്തിനകം നടപടികൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയും. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ നാല് വരെ ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. അടിയന്തിരകേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുകയാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അതിനാല്‍, കൊവിഡ് ബാധിത ജില്ലകള്‍ അടച്ചിടണം എന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം.