കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെക്കും. തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് സർവീസുകൾ നിർത്തുക. കാർഗോ വിമാനങ്ങളെയും അവശ്യസർവീസുകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കൊറോണ ബാധിതരായവർ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിനാണ് സർവീസുകൾ നിർത്തിവെക്കുന്നത്. സർവീസ് എത്ര ദിവസത്തേക്കാണ് നടപടിയെന്ന് തീരുമാനിച്ചില്ല. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായാലെ വിമാന സർവീസ് പുനരാരംഭിക്കൂ എന്നാണ് സൂചന.
സ്വകാര്യ വിമാന കമ്പനികൾക്ക് ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. ആഭ്യന്തര സർവീസ് നടത്തുന്ന 650 ഓളം വിമാനങ്ങളാണ് തിങ്കളാഴ്ച മുതൽ നിശ്ചലമാവുക. സർവീസ് നിർത്തിവെക്കുമ്പോൾ വിമാനങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവൃത്തികളിലേക്ക് കടക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും നിർത്തിവെക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി കേന്ദ്ര സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സർവീസുകൾ മാർച്ച് 29 വരെ നിർത്തിവെച്ചിട്ടുണ്ട്.