തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച രണ്ടാം സമിതി റിപ്പോര്‍ട്ടാണ് അന്നത്തെ ഐ ടി സെക്രട്ടറി എം ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. സ്പ്രിങ്ക്ളര്‍ കരാറില്‍ വീഴ്ച്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എം ശിവശങ്കരന് ഗൂഢലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് മുന്‍ നിയമകാര്യ സെക്രട്ടറി കെ ശശിധരന്‍ നായര്‍ അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശശിധരന്‍ നായര്‍ സമിതി. സ്പ്രിങ്ക്ളര്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നില്ല. എന്നാല്‍ കരാര്‍ നല്‍കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നിര്‍വ്വഹിക്കത്തക്ക ശേഷി കമ്പനിക്കുണ്ടോ എന്ന് വിലയിരുത്തിയിരുന്നില്ല. സ്വകാര്യ ഡാറ്റകള്‍ കൈമാറുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. എന്നാല്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായിട്ടില്ല. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഡാറ്റകള്‍ അപ്ലോഡ് ചെയ്തത്. നിയമ പ്രകാരമുള്ള കരാറുകള്‍ ഒപ്പുവെയ്ക്കുകയോ ഫയലുകള്‍ സൂക്ഷിക്കുകയോ ചെയ്തില്ല തുടങ്ങിയ വീഴ്ചകളാണ് സംഭവിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ എം ശിവശങ്കരന്‍റെ നിക്ഷിപ്ത താത്പ്പര്യം മൂലമായിരുന്നില്ല എന്നാണ് ശശിധരന്‍ നായര്‍ സമിതി റിപ്പോര്‍ട്ട്.
ആദ്യം അന്വേഷിച്ച മാധവന്‍ നായര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച ഗുരുതരമായ വീഴ്ചകള്‍ ശശിധരന്‍ നായര്‍ സമിതിയും ശരിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെയാണ് സ്പ്രിങ്ക്ളര്‍ കമ്പനിയെ നിയോഗിച്ചത്. മന്ത്രിസഭയിലെ മറ്റാരും ഇതറിഞ്ഞിട്ടില്ല. കൊവിഡ് വിവര വിശകലനം നടത്തുക എന്നതായിരുന്നു കമ്പനിയുടെ ടാര്‍ഗറ്റ്. ശിവശങ്കരന് ഗുരുതരമായ വീഴ്ച പറ്റിയതായി മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് ഗൂഢലക്ഷ്യത്തോടെയല്ല എന്ന പരാമര്‍ശമാണ് പുതിയ സമിതി റിപ്പോര്‍ട്ടിനെ മുന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് സര്‍ക്കാരിന് കൈമാറിയ സമിതി റിപ്പോര്‍ട്ട്, പി ടി തോമസ്, പി സി വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ആവശ്യപ്രകാരമാണ് പുറത്തുവിട്ടത്. സമിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഏകദേശം അഞ്ചേകാല്‍ ലക്ഷത്തിലധികം രൂപയാണ് ചിലവഴിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശശിധരന്‍ നായര്‍ സമിതി റിപ്പോര്‍ട്ടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രംഗത്തുവന്നു. ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ്. അദ്ദേഹം കരാര്‍ ഒപ്പിട്ടത് അറിഞ്ഞിട്ടില്ല എന്നത് വിശ്വാസയോഗ്യമല്ല. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് വന്നിരിക്കുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി കരാര്‍ ഒപ്പിട്ടത് എന്നായിരുന്നു അന്ന് ഉന്നയിച്ച ആരോപണം. അത് ശരിയാണ് എന്ന് റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.