തിരുവനന്തപുരം: കൊവിഡ് വ്യാപന നിയന്ത്രണത്തിനായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണ്. എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും അതിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖമന്ത്രി പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ബുധനാഴ്ചയും പുതുക്കും. എന്നാല്‍ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിനേന പുതുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങൾക്ക് കർശന നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം നിർവഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനിൽ നിന്നും ഐടി വിദഗ്ധനെ താൽക്കാലികമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു കോടി ഡോസ് വാകസിൻ നല്‍കി
സംസ്ഥാനത്ത് വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.30 ശതമാനവുമാണ്. കേരളത്തിന്റെ വാക്‌സിനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്‌സിനേഷൻ ഒന്നാം ഡോസ് 41.45 ശതമാനവും (53,87,91,061) രണ്ടാം ഡോസ് 12.70 ശതമാനവുമാണ് (16,50,40,591).
വാക്‌സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷനിൽ തടസം നേരിട്ടു. എന്നാൽ 10 ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ ഇപ്പോൾ വാക്‌സിനേഷൻ കാര്യമായി നടന്നു വരികയാണ്. കോവിഷീൽഡ്/ കോവാക്‌സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കണം. രണ്ട് വാക്‌സിനുകളും മികച്ച ഫലം തരുന്നവയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് നാലാഴ്ചകൾക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ യോജിപ്പാണ്. അക്കാര്യത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും.