പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരായി ഉയര്‍ന്നുവരുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖം രാഹുല്‍ ഗാന്ധിയല്ല മമതാ ബാനര്‍ജിയാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍, നരേന്ദ്ര മോദിക്ക് പ്രതിമുഖമായി ആരെ ചൂണ്ടിക്കാണിക്കണം എന്നു പറയാന്‍ സമയമായിട്ടില്ലെന്നാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്.
ടിഎംസിയുടെ ബംഗാളി മുഖപത്രമായ 'ജാഗോ ബംഗ്ലാ'യില്‍ 'രാഹുൽ ഗാന്ധി പരാജയപ്പെട്ടു, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത്. 'രാജ്യം ഒരു ബദൽ തേടുകയാണ്. എനിക്ക് വളരെക്കാലമായി രാഹുൽ ഗാന്ധിയെ അറിയാം, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ഉയര്‍ത്തിക്കാട്ടാന്‍ ഒരൊറ്റ നേതാവേ ഇന്ന് ഇന്ത്യയിലൊള്ളൂ, അത് മമതാ ബാനര്‍ജിയാണ്' എന്നാണ് ലേഖനത്തില്‍ ടിഎംസിയുടെ ലോക്‌സഭാ പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ അവകാശപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014 ലും 2019 ലും നടന്ന രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയും വന്‍ പരാജയമായിരുന്നു. എന്നാല്‍, 2021 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, മമതയിലാണ് രാജ്യത്തിന്‍റെ കണ്ണ് എന്ന് ടിഎംസി വക്താവ് പറഞ്ഞു. എന്നാല്‍, വിശാല പ്രതിപക്ഷത്തെ ആരു നയിക്കണമെന്ന് പ്രതിപക്ഷ സഖ്യകക്ഷികൾ ഏകകണ്ഠമായി തീരുമാനിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകാം. അതിനെയെല്ലാം മാനിക്കുന്നു. എന്നാല്‍ അന്തിമ തീരുമാനം എല്ലാവരും ചേര്‍ന്ന് എടുക്കുമെന്നും അദ്ദേഹം വ്യക്തമാകി.