ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചാന്നി ചുമതലയേറ്റു. ഉപമുഖ്യമന്ത്രിമാരായി എ എസ് രണ്‍ധാവെയും ഒ പി സോണിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പതിനൊന്നുമണിക്ക് രാജ്ഭവനില്‍ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു എന്നാല്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പരിപാടികളില്‍ നിന്ന് വിട്ടുനിന്നു.
ദളിത് സിഖ് വിഭാഗത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവാണ് ചരണ്‍ജിത് സിംഗ് ചാന്നി. ക്യാപ്റ്റന്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചാന്നി. ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി, മുൻ യൂത്ത് കോൺഗ്രസ് ദേശിയ അദ്ധ്യക്ഷനും പാർട്ടി സംസ്ഥാനാധ്യക്ഷനുമായിരുന്ന പ്രതാപ് സിംഗ് ബാജ്‌വ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു, സഹകരണ, ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവെ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ചരണ്‍ജിത് സിംഗ് ചാന്നിക്ക് നറുക്ക് വീഴുകയായിരുന്നു.