പാലാ: നാർക്കോട്ടിക്ക് ജിഹാദ് ലൗവ് ജിഹാദ് വിഷയങ്ങളില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാർ സഭ. 'പാലാ ബിഷപ്പ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മത വിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. പ്രഭാഷണം പൂർണ്ണമായും വിശ്വാസികളെ ഉദ്ദേശിച്ചായിരുന്നു. ഇപ്പോൾ നടക്കുന്ന വിവാദം ദൗർഭാഗ്യകരം ആണ്. മാത്രമല്ല യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ആണ് നാർക്കോ ജിഹാദ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. കേരള സമൂഹത്തിലും അപകടകരമായ ഈ മരണ വ്യാപാരം നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതിനെതിരെയാണ് പാലാ ബിഷപ്പ് പ്രതികരിച്ചത്' എന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറയുന്നു.
ബിഷപ്പ് പറഞ്ഞതിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമെന്നാണ് സഭയുടെ നിലപാട്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചില രാഷ്ട്രീയ നേതാക്കൾ പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചുവെന്നും സഭ കുറ്റപ്പെടുത്തുന്നു. കേരള സമൂഹത്തിന്‍റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും സഭ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ് എന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ സിറോ മലബാർ സഭനിലപാട് വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിൽ ഉറച്ച നിലപാടിൽ തുടരുമെന്നും വാർത്താക്കുറിപ്പ് പറയുന്നു.