ചെന്നൈ: നടൻ വിജയിയുടെ പേരിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി വിജയ് മക്കൾ ഇയക്കം പിരിച്ചു വിട്ടതായി നടന്റെ പിതാവ്. ചെന്നൈ സിവിൽ കോടതിയിൽ വിജയിയുടെ അച്ഛൻ എസ്എ ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പാർട്ടി പിരിച്ചു വിട്ടതായി അറിയിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി 28ന് മുൻകൂട്ടി അറിയിച്ചത് പ്രകാരം വിജയ് മക്കൾ ഇയക്കത്തിലെ എല്ലാ അംഗങ്ങളേയും വിളിച്ചു വരുത്തി ജനറൽ ബോഡി യോഗം ചേർന്നുവെന്നും ഈ യോഗത്തിൽ പാർട്ടി പിരിച്ചുവിടാൻ തീരുമാനിച്ചതായുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
നേരത്തേ, തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പതിനൊന്നു പേരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 'ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം' എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി വിജയ്‌യുടെ ബന്ധുക്കള്‍ പ്രഖ്യാപിച്ചത്. വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. പിന്നാലെ അവരെ തള്ളി വിജയിയും രംഗത്തെത്തി. ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും ആരാധകരോടും വിജയ് ആവശ്യപ്പെടുകയും ചെയ്തു.
പാർട്ടി പിരിച്ചുവിട്ടതിന് പിന്നാലെ, വിജയിയുടെ ഹർജിയിൽ പറയുന്ന വിജയ് മക്കൾ പാര്‍ട്ടിയുടെ ഭാരവാഹികളായ പത്ത് പേരും രാജിക്കത്ത് നൽകിയതായും എസ്എ ചന്ദ്രശേഖർ കോടതിയെ അറിയിച്ചു. ആ പാര്‍ട്ടി ഇനി ഇല്ലെന്നും തങ്ങളാരും ഇതിൽ അംഗങ്ങളല്ലെന്നും വ്യക്തമാക്കിയ സത്യവാങ്മൂലത്തിൽ നടൻ വിജയിയുടെ ആരാധകരായി തങ്ങൾ തുടരുമെന്നും എസ്എ ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംഭവം കോടതിയിലെത്തിയതോടെ പിതാവുമായി വിജയ് അകന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിജയ് പരസ്യമായി പറഞ്ഞത് ചന്ദ്രശേഖറിന് വലിയ തിരിച്ചടിയായി. പിന്നാലെ, തന്റെ പിതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പിന്തുടരാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം ആരംഭിച്ച പാർട്ടിയിൽ ആരാധകർ ചേരരുതെന്നും വിജയ് വ്യക്തമായി പറയുകയും ചെയ്തു.