പാട്ന: പാര്‍ലെ-ജി കഴിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ദുരന്തം സംഭവിക്കുമെന്ന വ്യാജസന്ദേശം പ്രച്ചരിച്ചതിനു പിന്നാലെ ബിസ്ക്കറ്റിനായി ബിഹാറിൽ ആളുകളുടെ നെട്ടോട്ടം. വ്യാജ വാര്‍ത്ത അനുസരിച്ച്, ജിതിയ ഉത്സവത്തിൽ ആൺകുട്ടികൾ പാർലെ-ജി ബിസ്കറ്റ് കഴിക്കുന്നത് നിഷേധിക്കുകയാണെങ്കിൽ, അവർക്ക് ജീവിതത്തിൽ അനിഷ്ട സംഭവങ്ങൾ നേരിടേണ്ടിവരുമെന്നാണ്. വാര്‍ത്ത വ്യാപമായി പ്രചരിച്ചതോടെ ആളുകള്‍ വന്‍ തോതില്‍ പാര്‍ലെ-ജി ബിസ്ക്കറ്റുകള്‍ വാങ്ങിക്കൂട്ടി. ബിസ്ക്കറ്റിന് കടകളില്‍ ക്ഷാമം അനുഭവപ്പെട്ടത്തോടെ കരിചന്തകളിലൂടെയും ബിസ്ക്കറ്റുകള്‍ വിറ്റുപോയി. അഞ്ച് രൂപയുടെ ബിസ്ക്കറ്റ് പായ്ക്കറ്റ് അമ്പതു രൂപക്കാണ് ആളുകള്‍ വാങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജിതിയ ഉത്സവത്തിന്‍റെ ഭാഗമായി അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീര്‍ഘായുസിനും, ആരോഗ്യത്തിനും, സമൃദ്ധമായ ജീവിതത്തിനുവേണ്ടിയും 24 മണിക്കൂർ ഉപവസിച്ചു പ്രാര്‍ഥിക്കാറുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. ബിഹാറിലെ സീതാമർഹി ജില്ലയിലെ ബൈർഗാനിയ, ധേങ്, നാൻപൂർ, ദുംറ, ബാജ്പട്ടി തുടങ്ങിയ ജില്ലകളിലാണ് വ്യാജ വാര്‍ത്ത വേഗം പരന്നത്. വിശ്വാസത്തിന്‍റെ പേരില്‍ ആളുകളെ പറ്റിച്ച വ്യാജസന്ദേശത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.