തിരുവനന്തപുരം: ടി പി കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് കെ കെ രമ എം എല്‍ എ. ചോദ്യോത്തരവേളയിലാണ് ടി പി കേസ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നത് സംബന്ധിച്ച് രമ ചോദ്യങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങളിലും പൊലീസുകാരും, കുറ്റവാളികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണെന്നും രമ കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും ഒട്ടേറെ നിയമങ്ങൾ ഉണ്ടായിരിക്കെ അവ ഉപയോഗപ്പെടുത്തുന്നതില്‍ അഭ്യന്തര വകുപ്പ് പരാജയമാണോയെന്നും രമ ചോദിച്ചു.
രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയാണ് മറുപടി നല്‍കിയത്. ടി പി കേസ് ഫലപ്രദമായ രിതിയില്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടി.പി കേസിൽ അന്നത്തെ കോണ്‍ഗ്രസ് സർക്കാർ അവർക്ക് ആകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നത് സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. ആ അന്വേഷണത്തിൽ എന്തെങ്കിലും പിഴവുകളുണ്ടായി എന്നാണോ അംഗം ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2012 മെയ് 4-ന് വെള്ളിയാഴ്ച്ച രാത്രിയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകും വഴി അക്രമകാരികള്‍ ഇന്നോവ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.