ലക്നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ ഗാന്ധി. കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുരിതപൂര്‍ണമായിട്ടും സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്നതാണ് വരുണിനെ ചൊടിപ്പിച്ചത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ സ്വന്തം കാര്യം നോക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
യുപിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും, വെള്ളപ്പൊക്കത്തിലും വിവിധയിടങ്ങളില്‍ വെള്ളം കയറി ജന ജീവിതം താറുമാറായിരിക്കുകയാണ്. എന്‍റെ മണ്ഡലമായ പിലിബിത്തില്‍ തന്നെ നിരവധിയാളുകളുടെ വീടുകള്‍ തകര്‍ന്നു. കൃഷി സ്ഥലങ്ങള്‍ നശിച്ചുപോയി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ആവശ്യമെന്താണ് - വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുപിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ ബറേലി, പിലിബിത് ജില്ലകളിലായി മൂന്നു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.നൂറിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി യോഗി ആദിത്യ നാഥിന് കത്തയക്കുകയും ചെയ്തിരുന്നു.
ലഖിംപൂർ ഖേരി കർഷക കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകൻ ആശിഷ് മിശ്രക്കുമെതിരെ വരുണ്‍ ഗാന്ധി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികാര നടപടിയെന്നോണം വരുൺ ഗാന്ധിയെയും, മനേക ഗാന്ധിയേയും ബി ജെ പി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.