ഡല്‍ഹി: അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് തീപ്പെട്ടിക്കും വില കൂട്ടി. ഒരു രൂപയില്‍ നിന്നും രണ്ട് രൂപയിലേക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍-1 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരിക. ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിക്കുകയാണ്. തീപ്പെട്ടി നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തുകള്‍ക്കും വില വര്‍ധനവുണ്ടായിരിക്കുകയാണ്. 2007ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വര്‍ദ്ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്ന് വില ഒരു രൂപയാക്കുകയായിരുന്നു. അതിനുമുന്‍പ് 1995-ലാണ് വില കൂട്ടിയത്. അന്ന് 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയാണ് ഉയര്‍ത്തിയത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് തീപ്പെട്ടി നിര്‍മാതാക്കള്‍ പറഞ്ഞു.
തീപ്പെട്ടി നിര്‍മ്മിക്കാന്‍ 14 അസംസ്കൃത വസ്തുക്കളാണ് ആവശ്യം. അതില്‍ റെഡ് ഫോസ്ഫറസിന്‍റെ വില 425 രൂപയില്‍ നിന്ന് 810 രൂപയായും വാക്‌സ് വില 58 രൂപയായിരുന്നത് 80 രൂപയായുമായാണ് വര്‍ധിച്ചത്. ഔട്ടര്‍ ബോക്സ് ബോര്‍ഡിന്‍റേത് 36 രൂപയില്‍ നിന്ന് 55 രൂപയും ഇന്നര്‍ ബോക്സ് ബോര്‍ഡിന്‍റേതാവട്ടെ 32-ല്‍ നിന്നും 58 രൂപയുമായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ തീപ്പെട്ടിയുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജ്യത്ത് പെട്രോളിന്‍റെയും, ഡീസലിന്‍റെയും വില കുത്തനെയുയരുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്. ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപയും, ഡീസലിന് 103 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2018 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.