മന്ത്രി സജി ചെറിയാന്‍ ദത്തുവിവാദത്തിലെ ഇര അനുപമയെ സ്വഭാവഹത്യ നടത്തിയ പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രവര്‍ത്തിയെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അന്തസ്സത്തയുമായി ചേര്‍ത്തുവായിക്കുകയാണ് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ ജി ശക്തിധരന്‍.
മന്ത്രി സജി ചെറിയാന് മനുഷ്യാവകാശ നിയമങ്ങളൊന്നും ബാധകമല്ലേ?- ജി ശക്തിധരന്‍
ഒരു പൌരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യാവകാശ നിയമങ്ങളൊന്നും അദ്ദേഹത്തിന് ബാധകമല്ലെന്നാണോ? 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭ നടത്തിയ സർവജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്തമാസം പത്തിന് 73 വയസ്സ് തികയുകയാണ്. എന്നാല്‍ അതിലെ സുപ്രധാന വകുപ്പുകളോട് ഒട്ടും ബഹുമാനമില്ലാത്ത കടുത്ത നിന്ദയാണ് നിര്ഭാഗ്യവശാല്‍ കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് ഉണ്ടായത്.
"സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാൻ ഏതൊരാൾക്കും അധികാരമുണ്ട്" എന്നാണ് രേഖയുടെ ആമുഖത്തില്‍ പറയുന്നത്. പ്രായപൂര്‍ത്തിയായ മകളെ അടിമയാക്കിവെയ്ക്കാന്‍ ഒരു ആള്‍ക്കും (അച്ഛനും) അവകാശമില്ല.
വകുപ്പ് 5 ല്‍ പറയുന്നത്
“പൈശാചികവും ക്രൂരവും അപമാനകരവുമായ രീതിയിൽ ആരോടും പെരുമാറരുത്. ആർക്കും അത്തരത്തിലുള്ള ശിക്ഷകൾ നൽകുകയുമരുത്” .
1. എന്നാല്‍ ഭരണകൂടത്തിന്റെ പിന്ബലത്തില്‍ ഒരു അച്ഛന്‍ പ്രതികാരവാഞ്ജയോടെ ചെയ്തുകൂട്ടിയതെല്ലാം ഒരു മന്ത്രി പരസ്യമായി ശരിവെക്കുകയും അച്ഛന്‍ ചെയ്തതിനേക്കാള്‍ നിന്ദ്യവും അപമാനകരവുമായ ഭാഷയില്‍ ഒരു യുവതിയെ (അത് സ്വന്തം മകളെയായാല്‍ പോലും) പരിഹസിക്കുകയും ചെയ്യുന്നത് ശരിയോ?
2. ഗര്‍ഭിണിയായിരുന്നപ്പോള്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ അരുതാത്തതായിരുന്നു എന്ന് പറയാന്‍ എന്തേ മന്ത്രിയുടെ നാവ് പൊന്തിയില്ല? നേരെമറിച്ച് തന്റെ മകളെയായാലും ഇങ്ങിനെ ചെയ്യും എന്ന് പ്രസംഗത്തില്‍ ധ്വനിപ്പിക്കാനും മന്ത്രിക്ക് തെല്ലും മനസാക്ഷിക്കുത്തുണ്ടായില്ല. ഇതാണോ കമ്മ്യുണിസ്റ്റ് നേതാവായ അച്ഛന്‍?
വകുപ്പ് 11
“കുറ്റവാളിക്ക് വാദിക്കുന്നതിന്നു സകല സന്ദർഭങ്ങളും നൽകി നിയമാനുസൃതമായി പരസ്യമായ ഒരു വിചാരണക്കു ശേഷം കുറ്റം തെളിയുന്നതുവരെ ഏതൊരു കുറ്റവാളിയേയും നിരപരാധിയെന്നു കരുതേണ്ടതാണ്''-
1.എന്നാല്‍ എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് നികൃഷ്ടഭാഷയില്‍ മന്ത്രി മകളും ഭര്ത്താവും കുറ്റക്കാരാണെന്ന് വിധി കല്പ്പിച്ചത്. നിലവിലിരിക്കുന്ന നിയമങ്ങൾക്കനുസരിച്ച ശിക്ഷകൾ മാത്രമേ ഏതൊരാൾക്കും നൽകുവാൻ പാടുള്ളൂ എന്നിരിക്കെ അനുപമയെ നിന്ദിക്കുകയും മന്ത്രിപദവിയില്‍ ഇരുന്ന് തള്ളിപ്പറയുകയും ചെയ്തത് എന്ത് അധികാരം വെച്ചാണ്?
2. പ്രായം തമ്മില്‍ അകലമോ ആദ്യബന്ധത്തില്‍ നിന്ന് വേര്പിരിഞ്ഞതോ ആയ വിവാഹിതരായവര്‍ പതിനായിരക്കണക്കിനുണ്ടാകും. അതില്‍ ഒരു യുവതിയെ മാത്രം അധിക്ഷേപിക്കുന്ന വിധം പെരുമാറാന്‍ ഈ മന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളത്?
3. മന്ത്രിയുടെ മുന്നില്‍ അനുപമയുടെയോ അനുപമക്കെതിരായതോ ആയ എന്തെങ്കിലും പരാതിയുണ്ടോ? നിഷ്പക്ഷനാകേണ്ട മന്ത്രി ആരുടെയെങ്കിലും സ്വാധീനത്താല്‍ പക്ഷം ചേര്‍ന്ന് സസാരിക്കുന്നത് ശരിയാണോ? ഭരണകൂടം അങ്ങിനെ ചെയ്യാമോ? മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ?
വകുപ്പ് 12 ല്‍ പറയുന്നത്
“കാരണം കൂടാതെ യാതൊരാളുടെ സ്വകാര്യജീവിതത്തിലും കുടുംബജീവിതത്തിലും എഴുത്തുകുത്തുകളിലും കൈ കടത്തുവാൻ പാടുള്ളതല്ല. എന്നുതന്നെയല്ല, യാതൊരാളുടെ സ്വഭാവത്തേയും അന്തസ്സിനേയും കാരണം കൂടാതെ ആക്ഷേപിക്കുവാനും പാടുള്ളതല്ല. ആരെങ്കിലും ഇതിന്നെതിരായി പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ രക്ഷനേടുവാൻ ഏതൊരാൾക്കും അധികാരമുള്ളതാണ്''.
1. ഈ വ്യവസ്ഥയുടെ ലംഘനമല്ലേ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്?
വകുപ്പ് 16 പറയുന്നത്
"ജാതിമതഭേദമെന്യേ പ്രായപൂർത്തി വന്ന ഏതൊരാൾക്കും വിവാഹം ചെയ്തു കുടുംബസ്ഥരാകാനുള്ള അവകാശമുണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിന്നും അവർക്കു തുല്യാവകാശങ്ങളുണ്ട്. ജാതിമതഭേദമെന്യേ പ്രായപൂർത്തിവന്ന ഏതൊരാൾക്കും വിവാഹം ചെയ്തു കുടുംബസ്ഥരാകാനുള്ള അവകാശമുണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിന്നും അവർക്കു തുല്യാവകാശങ്ങളുണ്ട്.”
1. മന്ത്രി ഈ വ്യവസ്ഥ അറിയാത്ത ആളല്ലല്ലോ.
” ശിശുക്കളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും പ്രത്യേക പരിചരണങ്ങൾക്കും അർഹരാണ്. ന്യായമായ വിവാഹ ബന്ധത്തിൽനിന്നു ജനിച്ചതായാലും അല്ലെങ്കിലും, തുല്യമായ രക്ഷക്ക് എല്ലാ ശിശുക്കളും അർഹരാണ്.” മന്ത്രി ഈ ഭാഗം ഒരിക്കല്ക്കൂടി വായിച്ചിരിക്കുന്നത് നല്ലതാണ്.
2. മന്ത്രി സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച അപകടം എന്ന നിലയില്‍ ഇതില്‍ ഇടപെടുന്നത് എന്ത് ലക്‌ഷ്യം വെച്ചാണ്?.
1946 ഫെബ്രുവരിയില്‍ മനുഷ്യാവകാശങ്ങള്‍ നിര്ണയിക്കാനായി ഐക്യരാഷ്ട്ര സഭ ഒരു കമീഷിന് രൂപം നല്കി. കമീഷന്‍ അന്താരാഷ്ട്ര തലത്തിലുള്ള ഒരു അവകാശ പത്രികയും തയ്യാറാക്കി. 1948 ഡിസംബര്‍ പത്തിന് ജനറല്‍ അസംബ്ളി ചേര്‍ന്ന് മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഇത് ഇന്ത്യയ്ക്കും ബാധകമാണ്. ഒരു മന്ത്രി സാവദേശീയമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശം തള്ളിപ്പറയുന്നത് വിവരക്കേട് കൊണ്ടോ രാഷ്ട്രീയ അന്ധതകൊണ്ടോ എന്നറിയില്ല. രണ്ടായാലും അത് ഭൂഷണമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക