ഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൌട്ടിനെതിരെ കോണ്‍ഗ്രസ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014-ലാണെന്ന കങ്കണയുടെ വാക്കുകള്‍ രാജ്യദ്രോഹ കുറ്റമാണെന്നും, പദ്മശ്രീ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 1947-ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. അത് വെറും ഭിക്ഷയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ തുടര്‍ച്ചയയാണ് കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയ 2014 മുതലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ കങ്കണ പറഞ്ഞത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹക്കുറ്റമാണ്. അവര്‍ക്ക് നല്‍കിയ പദ്മശ്രീ തിരിച്ചെടുക്കാന്‍ രാഷ്‌ട്രപതി തയ്യാറാകണം. മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന - കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. അതോടൊപ്പം പദ്മശ്രീപോലുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിന് മുമ്പ്, അവാര്‍ഡ് ലഭിക്കുന്നയാളുടെ മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തണം. ഇല്ലെങ്കില്‍ രാജ്യത്തിന്‍റെ പരമോന്നത ബഹുമതി നേടിക്കഴിഞ്ഞ് രാഷ്ട്രത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കങ്കണ റണാവത്തിന്‍റെ വിവാദ പരമര്‍ശത്തിനെതിരെ ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ, റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശത്തെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.