തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേസില്‍ പിടികൂടാനുള്ള പ്രധാന പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷിന്‍റെ മകളുടെ വിവാഹ സത്ക്കാരത്തിനാണ് മന്ത്രി പങ്കെടുത്തത്. വരന്‍റെ മുരിയാടിലെ വീട്ടില്‍ നടന്ന ചടങ്ങിലേക്കാണ് മന്ത്രി എത്തിയത്. കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിലപാടുകളോട് ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കിയിട്ടുണ്ട്.
പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരോട് മുതിര്‍ന്ന നേതാക്കള്‍ അടുപ്പം കാണിക്കുന്നുവെന്നും നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയവര്‍ക്ക് സിപിഎം പിന്തുണ നല്‍കുന്നത് ശരിയല്ലെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരായ വരന്‍റെ വീട്ടുകാര്‍ ക്ഷണിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാങ്ക് തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉൾപ്പെടെ 11 പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അമ്പിളിയും മറ്റ് രണ്ട് പ്രതികളും ഒളിവിലാണ്. ബാങ്ക് തട്ടിപ്പ് കേസിലെ മറ്റ് പ്രധാന പ്രതികളായ സുനില്‍ കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജോയുടെ വീട്ടില്‍ നിന്ന് ആധാരമടക്കമുള്ള രേഖകള്‍ കണ്ടെടുത്തിരുന്നു. നിരവധി വ്യക്തികളുടെ പേരിലുള്ള ആധാരങ്ങളാണ് കണ്ടെടുത്തത്. സുനില്‍കുമാറും ബിജുവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.
സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സി പി എം നിയന്ത്രണത്തിലാണുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിനു വീഴ്ച്ചപറ്റിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം കണ്ടെത്തിയിരുന്നു. എ സി മൊയ്തിനും, ബേബി ജോണും വിഷയം സംസ്ഥാന നേതൃത്തെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയത്.