ഡല്‍ഹി: കര്‍ഷകര്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ദരിദ്രരാണെന്നും അവരുടെ വേദന മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കാർഷിക വിവാദ നിയമങ്ങള്‍ ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
കര്‍ഷകര്‍ക്ക് കാര്‍ഷിക നിയമങ്ങള്‍ മൂലമുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പുചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ സഹായിക്കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. അവരുടെ നന്മയ്ക്കുവേണ്ടിയാണ് ചെയ്തതെല്ലാം. കര്‍ഷകര്‍ക്ക് അത് മനസിലായില്ല. കര്‍ഷകരുടെ വേദന മനസിലാക്കുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ മടങ്ങിപ്പോകണം' നരേന്ദ്രമോദി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏഴുവര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍മാറുന്ന ആദ്യത്തെ സംഭവമാണിത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
നവംബർ 26-ന് മുന്‍പേ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇരച്ചെത്തുകയും ഡല്‍ഹി വളയുകയും ചെയ്യുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു. അതിനുപിന്നാലെയാണ് വിവാദ നിയമങ്ങള്‍ പിന്‍വലിച്ചത്.