പെരിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. നരേന്ദ്ര മോദിയുടെ സോളിസിറ്റർ ജനറൽ മുതൽ സുപ്രീം കോടതിയിലെ വക്കീലന്മാരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അണിനിരത്താൻ കോടികളാണ് പിണറായി സർക്കാർ ചിലവിട്ടത്. പ്രതികളെ രക്ഷിക്കാന്‍ ഇനിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം കൊടുക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി അവതരിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഷാഫി പറമ്പില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ജില്ലാ സെഷൻസ് കോടതി മുതൽ സുപ്രീം കോടതി വരെ സിപിഎമ്മും സർക്കാരും ശ്രമിച്ചത് പെരിയ കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കുവാനും പാർട്ടി ഗുണ്ടകളെ സംരക്ഷിക്കുവാനുമാണ്.
നരേന്ദ്ര മോദിയുടെ സോളിസിറ്റർ ജനറൽ മുതൽ സുപ്രീം കോടതിയിലെ വക്കീലന്മാരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അണിനിരത്താൻ കോടികളാണ് സർക്കാർ ചിലവിട്ടത്. 25 ലക്ഷം രഞ്ജിത്ത് കുമാറിനും 63 ലക്ഷം മനീന്ദർ സിംഗിനും പിന്നെ ഫൈവ് സ്റ്റാർ താമസവും ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുമെല്ലാം കൂടി ചേർത്ത് ചിലവാക്കിയ കോടികൾ AKG സെന്ററിൽ നിന്നാണ് കൊടുക്കേണ്ടത് എന്ന് നിയമസഭയിൽ പറഞ്ഞപ്പോൾ, വേണ്ടി വന്നാൽ ഇനിയും ഖജനാവിൽ നിന്ന് തന്നെ കൊടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി സഭയിൽ അവതരിക്കുകയായിരുന്നു.
ആളെ കൊന്നാൽ പാർട്ടിക്ക് പങ്കില്ലെന്ന് പതിവ് പല്ലവിക്ക് അപ്പുറം ഒന്നും പറയാനില്ലാത്ത ഈ കേസിൽ അടിമുടി പാര്‍ട്ടിക്കാരായ കൊലയാളികളെ രക്ഷിക്കാൻ ചിലവിട്ട കോടികൾ സിപിഎം സര്‍ക്കാരിലേക്ക് തിരിച്ചടക്കണം. 25 വയസ്സ് പോലും തികയാത്ത രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊന്ന് തള്ളിയ ഘാതകന്മാരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം സർക്കാർ ഖജനാവിനും നികുതി അടക്കുന്ന പൊതു ജനങ്ങൾക്കുമില്ല. നീതി ലഭ്യമാവാൻ ഇനിയും ഒരുപാട് കടമ്പകൾ ഉണ്ട്. ഉന്നതരുടെ പങ്ക് പുറത്ത് വരണം. അവരും നിയമത്തിന് മുന്നിലെത്തണം.
ധീരരായ ശരത്തിന്റെയും കൃപേഷിന്റേയും രക്ഷിതാക്കളും സഹോദരങ്ങളും സഹപ്രവർത്തകരും നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ജാഗ്രതയോടെ യൂത്ത് കോൺഗ്രസ്സും ഒപ്പമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക