തിരുവനന്തപുരം: തിരുവല്ല സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയുടെ ജനകീയനായ ഒരു പ്രവര്‍ത്തകനെയാണ് അരുംകൊല ചെയ്തിരിക്കുന്നതെന്നും നാടിന്റെ സമാധാനം തകര്‍ക്കാനുളള ആര്‍ എസ് എസ് ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്റെ കൊലപാതകമെന്നും വിജയരാഘവന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിജെപി വിട്ട് പല പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് എത്തിയതാണ് കൊലപാതകത്തിനുകാരണം. ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയരണം. ഇക്കാര്യത്തിലുളള കടുത്ത അമര്‍ഷവും സഖാവിന്റെ രക്തസാക്ഷിത്വത്തിലുളള അനുശോചനവും രേഖപ്പെടുത്തുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് അക്രമങ്ങളെ അതിജീവിച്ചാണ് പോകുന്നത്. ആര്‍ എസ് എസിന്റെ കൊലക്കത്തിക്കുമുന്നില്‍ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സിപി എം എന്നത് കാലം തെളിയിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്കെതിരായി എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധിക്കണം. ഈ അരുംകൊല രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണം' - വിജയരാഘവന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ ആർ എസ് എസ് സംഘം ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്.. ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. അഞ്ചാം പ്രതി വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ നടക്കുകയാണ്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തിനുപിന്നില്‍ ആർ എസ് എസാണ് എന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.