പാലക്കാട്: അട്ടപ്പാടിയിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളുടെ നില അതീവഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലുളളവരാണെന്നും ഇവരില്‍ നാലില്‍ ഒരാള്‍ തൂക്കക്കുറവുളളവരാണെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ ശിശുമരണനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തിയത്.
അരിവാള്‍ രോഗം, ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയില്ലായ്മ, ഗര്‍ഭിണിക്ക് തൂക്കക്കുറവ്, പോഷകാഹാരക്കുറവ്, രക്തക്കുറവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യവകുപ്പ് കണക്കെടുപ്പ് നടത്തിയത്. അട്ടപ്പാടിയില്‍ ആകെയുളള 426 ഗര്‍ഭിണികളില്‍ 245 പേരും ഹൈ റിസ്‌ക് വിഭാഗത്തിലുള്‍പ്പെടുന്നവരാണ്. 90 ശതമാനം ഗര്‍ഭിണികളും 45 കിലോയില്‍ താഴെ തൂക്കമുളളവരാണ്. ഇവരില്‍ ഹീമോഗ്ലോബിനും കുറവാണ്. സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം കണക്കാണിതെന്നും ഇതിലും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, അട്ടപ്പാടിയില്‍ അരിവാള്‍ രോഗമുളള ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലുളള ഇരുന്നൂറോളം പേര്‍ അരിവാള്‍ രോഗബാധിതരാണെന്നും 80 ശതമാനം ആദിവാസികളും വിളര്‍ച്ചാ രോഗികളാണെന്നും വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആദിവാസി ഊരുകളിലുളള രണ്ടായിരത്തോളം പേര്‍ ഏതുസമയവും രോഗം ബാധിക്കാന്‍ സാധ്യതയുളളവരാണ്. അനീമിയ ബാധിക്കുന്നതാണ് അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.